തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ അംഗീകരിച്ച് പിഎസ്‌സി. മെയ് 25 നും ഓഗസ്റ്റ് 31നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകള്‍ക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുന്നത്. 30,845 ഉദ്യോഗാര്‍ഥികളാണ് റാങ്ക് ലിസ്റ്റിൽ ഉള്ളത്. സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് പിഎസ്‌സിയിലെ എൽഡിഎഫ് നോമിനികളായ 19 അംഗങ്ങളും സ്വീകരിച്ചത്.
അസിസ്റ്റൻ്റ് പ്രൊഫസർ വകുപ്പുകളിലും സിവിൽ സപ്ലൈസ് വകുപ്പിലെ അസിസ്റ്റൻ്റ് സെയിൽസ് മാൻ തസ്തികയിലും വലിയ തോതിൽ ഉദ്യോഗാർഥികൾക്ക് ഇതിലൂടെ നിയമനം ലഭിച്ചേക്കും. കൂടാതെ, അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, മലയാളം, ബിസിനസ് മാനേജ്മെൻ്റ്, മൈക്രോബയോളജി, മ്യൂസിക്, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹയർ സെക്കൻഡറി - ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾ, എൽഡി ടൈപ്പിസ്റ്റ്, കമ്പനി ബോർഡ് നിയമനങ്ങളിലേക്കുള്ള എൽഡി ടൈപ്പിസ്റ്റ്, സപ്ലൈക്കോ അസിസ്റ്റൻ്റ് സെയിൽസ്മാൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അടക്കമുള്ള വകുപ്പുകളിലേക്കാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.