Source: Files
KERALA

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ പിഎസ്‌സി നശിപ്പിക്കുന്നു; നടപടി അന്വേഷണം പ്രഖ്യാപിക്കാനിരിക്കെ

നിയമപ്രകാരമുള്ള നടപടി മാത്രമാണെന്നാണ് പിഎസ്‌സിയുടെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ പിഎസ്‌സി നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാൻ ഇരിക്കെ 642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പിഎസ്‌സി. 2023 ജനുവരി മുതൽ ഡിസംബർ 31 വരെ പുറത്തിറക്കിയ റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ ആണ് നശിപ്പിക്കുന്നത്. നിയമപ്രകാരമുള്ള നടപടി മാത്രമാണെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

വിജിലന്‍സാണ് പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുക. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലന്‍സിന് കൈമാറാനുള്ള നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

പിഎസ്‌സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും അത്‌കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്. എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്‌സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ല. അതേസമയം വരുന്ന ആക്ഷേപങ്ങളില്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് നിയമോപദേശം. അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.

SCROLL FOR NEXT