തിരുവനന്തപുരം: ജനവികാരം ഇടതു സർക്കാരിനെതിരല്ലെന്നും എൽഡിഎഫിനെതിരെ യുഡിഎഫ് കള്ളക്കഥകൾ മെനയുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാരിനെതിരെ ജനവികാരം ഇല്ല എന്നത് അടിവരയിടുന്നതാണ് ഗൃഹസമ്പർക്കത്തിലെ അനുഭവം. മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയാണ്. പോറ്റിയെ കയറ്റിയത് യുഡിഎഫ് ആണെന്ന് വ്യക്തമായെന്നും ശബരിമല വിഷയത്തിലെ കള്ളക്കഥകൾ പൊളിഞ്ഞെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ മാധ്യമങ്ങൾക്ക് പഴയ ഉശിര് ഇല്ല. സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണ്. സോണിയാ ഗാന്ധി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത് എന്തിനാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറുപടിയില്ല. പോറ്റിയെ കയറ്റിയത് യുഡിഎഫ് ആണെന്ന് വ്യക്തമായി. തന്ത്രി കുടുങ്ങിയതോടെ ബിജെപിക്ക് മിണ്ടാട്ടമില്ല. ഇതാണ് ഇന്നത്തെ പ്രതിപക്ഷത്തിൻ്റെ അവസ്ഥയെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു.
പാർട്ടി തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും. വ്യാജ പ്രചരണത്തിന് എതിരെ ജാഗ്രത വേണമെന്ന് ബോധ്യപ്പെട്ടു. വീണ്ടും അധികാരത്തിൽ തുടരാൻ വോട്ട് ചെയ്യുമെന്ന് ഗൃഹസമ്പർക്ക പരിപാടിയിൽ ജനം പാർട്ടിക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.