മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ എന്ന് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ ബാക്കി മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പി.വി. അൻവറിന്റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്.
കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേസിൽ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
കേസിൽ രണ്ടാം പ്രതിയായ പി.വി. അൻവർ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്. യൂത്ത് ലീഗ് പ്രവർത്തകനായിരുന്നു മനാഫ്.