KERALA

ഖത്തറിലെ എല്‍എന്‍ജി ഗ്യാസ് പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ ഒരു മലയാളിയും

ഓണാവധിക്ക് നാട്ടിലെത്തിയ ശേഷം തിരിച്ചുപോയതാണ് അര്‍ജുന്‍. ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

ദോഹ: ഖത്തറിലെ റാസ് ലഫാന്‍ എല്‍എന്‍ജി ഗ്യാസ് പ്ലാന്റിലെ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും. നാദാപുരം തൂണേരി പഞ്ചായത്ത് 9ാം വാര്‍ഡിലെ കളരിയുള്ളതില്‍ ബാബുവിന്റെ മകന്‍ അര്‍ജുന്‍ (29) ആണ് മരിച്ചത്.

പ്ലാന്റ് സൂപ്പര്‍വൈസറായിരുന്നു മെക്കാനിക്കല്‍ എഞ്ചിനീയറായ അര്‍ജുന്‍. രണ്ട് വര്‍ഷത്തോളമായി അര്‍ജുന്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഓണാവധിക്ക് നാട്ടിലെത്തിയ ശേഷം തിരിച്ചുപോയതാണ് അര്‍ജുന്‍. ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്.

13 പേരാണ് കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 12 പേരും ഇന്ത്യക്കാരാണ്. ഖത്തറിലെ ബര്‍സാന്‍ ഗ്യാസ് പ്ലാന്റില്‍ അപകടമുണ്ടായത് ഞായറാഴ്ച രാത്രിയോടെയാണ്. പരിക്കേറ്റ 66 പേരില്‍ ആരുടെയും നില ഗുരുതരമല്ല.

അതേസമയം അപകടം രാജ്യത്തിന്റെ കയറ്റുമതിയെ ബാധിക്കില്ലെന്ന് സാദ് ഷെരിദ അല്‍ കാബി പറഞ്ഞു. ഇത് ഒരു അപകടമാണ്. അട്ടിമറിയോ ഗൂഢാലോചനയോ ഒന്നുമല്ലെന്നും അല്‍ കാബി പറഞ്ഞു. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങിയ സമയം മുതല്‍ തന്നെ സാങ്കേതിക പിഴവ് ഉണ്ടായിരുന്നുവെന്നും ഊര്‍ജമന്ത്രാലയം വ്യക്തമാക്കി.

റാസ് ലഫാനിലാണ് ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി നടക്കുന്നത്. പൊതുജന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഒരു ചോര്‍ച്ചയും നിലവില്‍ ഉണ്ടായിട്ടില്ല. ദോഹയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ വടക്കായാണ് റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി സ്ഥിതി ചെയ്യുന്നത്.

SCROLL FOR NEXT