KERALA

പത്മകുമാർ ശബരിമല പ്രക്ഷോഭത്തിൽ സഹായിച്ചത് സ്നേഹത്തോടെ ഓർക്കുന്നു, അറസ്റ്റ് വാർത്തയിൽ മനസ് നീറുന്നു; അയ്യപ്പൻ ക്ഷമിക്കട്ടെ: രാഹുൽ ഈശ്വർ

പ്രക്ഷോഭത്തെ സഹായിക്കാൻ ശമ്പളം തരാമെന്ന് പത്മകുമാർ പറഞ്ഞെന്നും രാഹുൽ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിൽ എ. പത്മകുമാറിന് എതിരെ നിർണായക വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ. യുവതി പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിന് തന്നെയും മുത്തശ്ശിയേയും അമ്മയെയും ശബരിമലയിൽ എത്താൻ സഹായിച്ചത് പത്മകുമാറാണ്. പ്രക്ഷോഭത്തെ സഹായിക്കാൻ ശമ്പളം തരാമെന്ന് പത്മകുമാർ പറഞ്ഞെന്നും രാഹുൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ശബരിമലയിൽ പൊലീസുകാർ തടഞ്ഞപ്പോൾ സഹായത്തിനായാണ് പത്മകുമാറിനെ വിളിച്ചത്. ആദ്യദിനം സഹായിച്ചത് അദ്ദേഹമാണ്. സഹായം ഇല്ലെങ്കിൽ പ്രക്ഷോഭം നടക്കില്ലായിരുന്നു. പ്രക്ഷോഭത്തെ സഹായിക്കാനായി ഒരുമാസത്തെ ശമ്പളം തരാമെന്ന് പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പത്മകുമാർ ഉറച്ച് നിൽക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എൻ. വാസു ആയിരുന്നെങ്കിൽ അവിടെ ഞങ്ങൾക്ക് ഒരു സ്പേസ് പോലും ഉണ്ടാകുമായിരുന്നില്ല", രാഹുൽ ഈശ്വർ.

രാഹുൽ ഈശ്വറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ശബരിമല പ്രക്ഷോഭത്തിൽ ആദ്യ അറസ്റ്റ് എന്റെ 82 വയസുള്ള മുത്തശ്ശി ദേവകി അന്തർജ്ജനത്തിന്റേതാണ്. അത് അയ്യപ്പന് വേണ്ടി ഉള്ള പോരാട്ടം ആയിരുന്നെങ്കിൽ, ഇന്ന് അയ്യപ്പൻ്റെ സ്വർണം കൊള്ള ചെയ്‌തതിനാണ് പത്മകുമാർ സാറിനെ അറസ്റ്റ് ചെയ്തത്. മനസ് നീറുന്ന വിഷമമാണ് പത്മകുമാർ സാറിന്റെ അറസ്റ്റ് വാർത്ത കേൾക്കുമ്പോൾ. അദ്ദേഹത്തിന്റെ ശമ്പളം ശബരിമല പ്രക്ഷോഭത്തെ സഹായിക്കാൻ തരാം എന്ന് പറഞ്ഞ, ശബരിമല വിധി വന്നപ്പോൾ കണ്ണീരണിഞ്ഞ ഒരു മനുഷ്യൻ.

ഒരു വശത്തു മുഖ്യമന്ത്രി പിണറായിയെ മറുവശത്തു ഞങ്ങൾ വിശ്വാസികളെ ബാലൻസ് ചെയ്യാൻ ശ്രമിച്ച ഒരു സഖാവ് ഇങ്ങനെ സ്വർണ കൊള്ള വിഷയത്തിൽ അറസ്റ്റിൽ ആയതിൽ വിഷമമാണ്. ആദ്യദിനം പ്രക്ഷോഭം തുടങ്ങാൻ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയിൽ എത്താൻ സഹായിച്ചത് പത്മകുമാർ സർ ആണ്. വാസു സർ എന്നും വിശ്വാസികളെ തോൽപിക്കാൻ ശ്രമിച്ച വ്യക്തിയാണ്. പത്മകുമാർ സാർ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ. ഹൈക്കോടതി ക്ഷമിക്കില്ല, അയ്യപ്പന്മാർ ക്ഷമിക്കില്ല, പക്ഷെ ഈ മുതിർന്ന പ്രായത്തിൽ പത്മകുമാർ സാറിനട് അയ്യപ്പൻ ക്ഷമിക്കട്ടെ.. സ്വാമി ശരണം.

SCROLL FOR NEXT