തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി ക്രൈബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ നിയമവഴി തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ജാമ്യാപേക്ഷയിൽ വാദം. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിലൂടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നും രാഹുലിൻ്റെ ജാമ്യാപേക്ഷയിൽ.
പരാതിക്കാരിയുമായി ഉണ്ടായത് സൗഹൃദം മാത്രമാണ്. ആരോപണം അടിസ്ഥാനരഹിതമാണ്. ഫേസ്ബുക്കിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നടന്നിരുന്നു. പെൺകുട്ടി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യത്തിന് ശ്രമിക്കുകയാണ്. സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.
യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് സൗഹൃദത്തിലാകുന്നത്. തനിക്ക് നേരെ ഭർത്താവ് ഗാർഹിക പീഡനം നടത്തുന്നുവെന്ന് യുവതി പറഞ്ഞിരുന്നു. ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ബന്ധം ഉഭയസമ്മതപ്രകാരം എന്നതിന് ചാറ്റും കോൾ റെക്കോർഡുകളും തെളിവുകളായുണ്ട്. പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന ആരോപണം ശരിയല്ല. പെൺകുട്ടി ഗർഭിണി ആയിരുന്നെങ്കിൽ ഉത്തരവാദിത്തം ഭർത്താവിനാണ് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.