തിരുവനന്തപുരം: ബലാത്സംഗ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കാനുള്ള ചർച്ചയാകുന്നു. തുടർച്ചയായി ഗുരുതര ലൈംഗിക പരാതികൾ വന്നതോടെയാണ് അയോഗ്യത നടപടികൾ വീണ്ടും ചർച്ചയാകുന്നത്. ജനാധിപത്യരീതിയിൽ ജനങ്ങളുടെ വോട്ട് നേടി വിജയിച്ച് നിയമസഭയിലെത്തിയ ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാനുള്ള കാരണങ്ങൾ നിരവധിയാണ്.
കുറ്റം തെളിഞ്ഞാൽ മാത്രമല്ല, ഗുരുതര കുറ്റങ്ങൾക്ക് അറസ്റ്റിലായാലും ഒരു എം എൽ എയെ അയോഗ്യനാക്കാൻ സാധിക്കും. നിയമസഭയും സ്പീക്കറും തന്നെയാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. രാഹുലിന് എതിരെയുള്ള പൊലീസ് റിപ്പോർട്ടുകളായിരിക്കും അയോഗ്യനാക്കണോ വേണ്ടയോ എന്നതിൽ നിർണായകമാവുക.
ക്രിമിനൽ കുറ്റങ്ങളിൽ രണ്ട് വർഷമോ അതിന് മുകളിലോ ശിക്ഷ ലഭിക്കുമ്പോഴാണ് ഒരാൾ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാകുന്നത്. നിയമസഭ സെക്രട്ടേറിയറ്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതിലൂടെയാണ് ഇത് പ്രാബല്യത്തിൽ വരിക. എന്നാൽ ഗുരുതര കുറ്റങ്ങൾക്ക് നിയമസഭ സാമാജികർ അറസ്റ്റിലായാലും പ്രത്യേക സാഹചര്യത്തിൽ നിയമസഭക്ക് ചില നടപടികൾ കൈക്കൊള്ളാവുന്നതാണ്.
എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണത്തിലൂടെയാണ് അയോഗ്യരാക്കാനുള്ള നടപടി ആരംഭിക്കു. സ്പീക്കറുടെ നിർദേശ പ്രകാരമോ ഏതെങ്കിലുമൊരു അംഗത്തിൻ്റെ പരാതിയിലോ എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് അന്വേഷണം നടത്താം. എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി എംഎൽഎയുടെ ഭാഗം കേൾക്കുകയും, ശേശം എന്ത് നടപടി വേണമെന്നുള്ള ശുപാർശ കമ്മിറ്റി നിയമസഭയ്ക്ക് മുമ്പാകെ വെക്കുകയും ചെയ്യും.
അംഗത്തിന് മുന്നറിയിപ്പ് നൽകുക, സഭയിൽ മാപ്പ് പറയാൻ നിർദേശിക്കുക, സഭാ സമ്മേളനങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുക, സഭാ സൗകര്യങ്ങൾ പിൻവലിക്കുക തുടങ്ങിയതാണ് നടപടികൾ. എന്നാൽ അത്യന്തം ഗുരുതരമായ കേസുകളിൽ അംഗത്തെ പുറത്താക്കാനും സഭയ്ക്ക് അധികാരവുമുണ്ട്. അംഗത്തെ പുറത്താക്കണെന്നുള്ള റിപ്പോർട്ട് കമ്മിറ്റി അധ്യക്ഷൻ സ്പീക്കറുടെ അനുമതിയോടെ സഭയിൽ അവതരിപ്പിക്കും. സഭയിൽ നടക്കുന്ന വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിച്ചാൽ അംഗത്വം ഇല്ലാതാവുകയും ചെയ്യും.
എന്നാൽ നിയമപരമായ പരിമിതികളും ഈ കമ്മിറ്റികൾക്കുണ്ട്. അറസ്റ്റ് ഉണ്ടായതുകൊണ്ട് മാത്രം എംഎൽഎയെ കുറ്റക്കാരനെന്ന് കരുതാൻ കഴിയില്ല എന്നതും, കേസ് കോടതിയിയുടെ പരിഗണനയിൽ ഉള്ളതിനാൽ നടപടി സ്വീകരിക്കുന്നതിലും പരിമിതിയുണ്ട്. ഈ ചട്ടമാണ് പ്രതിപക്ഷ നേതാവും സംശയമായി പ്രകടിപ്പിച്ചത്. എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് നടപടിയെടുക്കാൻ കഴിയുമോ എന്നറിയില്ലെന്നായിരുന്നു സതീശൻ്റെ പ്രതികരണം.
രാഹുലിൻ്റെ കാര്യത്തിൽ അയോഗ്യതക്കുള്ള സാധ്യതകൾ ഏറെയാണ്. സ്പീക്കർ തന്നെ നടപടിയെക്കുറിച്ച് പറഞ്ഞതും സഭയിൽ കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് എതിർപ്പുണ്ടാകാൻ സാധ്യതയില്ല എന്നതും അയോഗ്യതയ്ക്ക് ആക്കം കൂട്ടുന്നതാണ്. അയോഗ്യനായാൽ രാഹുൽ മാങ്കൂട്ടത്തിൽ കേരള നിയമസഭയിൽ ലൈഗികാതിക്രമ കേസിൽ നടപടി നേരിടുന്ന ആദ്യ എംഎൽഎയാകും.