Source: Social Media
KERALA

"ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ്"; ഗണേശിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ ബാലകൃഷ്ണ പിള്ളയ്ക്കെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കെഎസ്ആർടിസി ബസ് ഒന്നും അല്ലല്ലോ വഴിയിൽ കാണുന്നവരെ എല്ലാം വിളിച്ചു കയറ്റാനെന്നും രാഹുൽ മാങ്കൂട്ടത്തിൽ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഗണേശിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ ബാലകൃഷ്ണ പിള്ളക്കാണെന്ന് രാഹുൽ പറഞ്ഞു. ഏറ്റവും കൂടുതൽ IVF സെന്ററുകൾ പത്തനാപ്പുരത്താണ്. ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ് ഗണേഷ് കുമാറെന്നും ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിനു കിട്ടിയ കൂലിയാണിതെന്നും രാഹുൽ പറഞ്ഞു.

ഹോട്ടൽ വളഞ്ഞു ഒരു എംഎൽഎയെ രാത്രി അറസ്റ്റ് ചെയ്തു. എപ്പോഴാണ് അതുപോലെ ഗണേഷ് കുമാറിനെ പിടിക്കൂടുക? നിരന്തര കുറ്റവാളിയായ ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി ഉന്നയിച്ചു. ഗണേഷ് കുമാറിന് ധാരാളം പ്രണയങ്ങൾ ഉണ്ടെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. കെഎസ്ആർടിസി ബസ് ഒന്നും അല്ലല്ലോ വഴിയിൽ കാണുന്നവരെ എല്ലാം വിളിച്ചു കയറ്റാനെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

ഗണേഷിന്റെ ഭാര്യ കണ്ട്രോൾ റൂമിൽ നൽകിയ പരാതിയ്ക്ക് എന്ത് പരിഹാരമുണ്ടായി. മന്ത്രിയുടെ സ്റ്റാഫുകൾ തന്നെ അദ്ദേഹത്തിന്റെ ഭാര്യയെ കയ്യേറ്റംചെയ്തു. മന്ത്രി ഫോൺ ചോർത്തിയെന്ന ഭാര്യയുടെ പരാതി അതീവ ഗുരുതരമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഊരും പേരും ഇല്ലാത്ത മെയിലിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്ത പൊലീസ് ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക എന്നും രാഹുൽ ചോദിച്ചു.

അതേ സമയം താങ്കൾക്ക് എന്ത് ധാർമികതയാണ് ഇതിൽ അഭിപ്രായം പറയാൻ എന്ന് രാഹുലിനോട് മാധ്യമപ്രവർത്തകർ ചോദിച്ചു. രാജ്യത്തെ നിയമത്തിന്റെ ഒരു പരിരക്ഷയും കിട്ടാത്ത കുറ്റകൃത്യം അവിടെ നടന്നോ എന്ന് ഗണേഷ് കുമാർ വ്യക്തമാക്കണം എന്ന ഒളിയമ്പുമായാണ് രാഹുൽ മറുപടി പറഞ്ഞത്. ഗണേഷിനെ അറസ്റ്റ് ചെയ്യാൻ എപ്പോഴാണ് മുഖ്യമന്ത്രിയുടെ പൊലീസ് എപ്പോഴാണ് പുറപ്പെടുക? എപ്പോഴാണ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങുക തുടങ്ങിയ ചോദ്യങ്ങളും രാഹുൽ ഉയർത്തി.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ശാന്തനായാണ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചത്. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. എല്ലാം സ്നേഹമാണ്. പ്രണയമില്ലാത്തവൻ പൊട്ടനാണ് അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണുമെന്നുമാണ് വിവാദങ്ങളെക്കുറിച്ച് ഗണേഷ് കുമാർ പ്രതികരിച്ചത്. എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് എനിക്ക് ശത്രുക്കളുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

SCROLL FOR NEXT