പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിലിൽ തുടരും. മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യഹർജിയിൽ വിധി പറയുന്നത് ഈ മാസം 28ലേക്ക് മാറ്റി. പത്തനംതിട്ട സെഷൻസ് കോടതിയാണ് വിധി പറയുന്നത് മാറ്റിയിരിക്കുന്നത്.
പരാതിക്കാരിയുമായുള്ള രാഹുലിൻ്റെ ഫോൺ സംഭാഷണത്തിൻ്റെ രേഖകളടക്കം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇവയെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ മാസം 28ൽ വിധി പറയുന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളത്. നേരത്തെ തന്നെ രാഹുലിന് ജാമ്യം ലഭിച്ചാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നടക്കം പരാതിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, അറസ്റ്റ് നിയമവിരുദ്ധമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ പ്രതിഭാഗം കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ റിമാൻഡിൽ ഉള്ളത്. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.