തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യ ഉപാധിപ്രകാരം ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായേക്കില്ല. 23 കാരിയെ പീഡിപ്പിച്ച കേസിലാണ് രാഹുലിന് കഴിഞ്ഞ ആഴ്ച തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിൽ ഒരിക്കൽ തിങ്കളാഴ്ചകളിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം എന്നതായിരുന്നു പ്രധാന ഉപാധി. മുൻകൂർ ജാമ്യം അനുവദിച്ച ശേഷമുള്ള ആദ്യത്തെ തിങ്കളാഴ്ചയാണ് ഇന്ന്.
അതുകൊണ്ടാണ് ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാകുമെന്ന് അന്വേഷണസംഘം കരുതിയത്. എന്നാൽ എവിടെയാണ് ഹാജരാകേണ്ടതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ കാണിച്ച് അന്വേഷണസംഘം നോട്ടീസ് നൽകിയിട്ടില്ല എന്നും അതിനാൽ ഹാജരാകില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘം നോട്ടീസ് നൽകിയിട്ടില്ലാത്തതിനാലാണ് ഹാജരാകാത്തതെന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് രാഹുലിന്റെ തീരുമാനം.
തിരുവനന്തപുരം ജില്ലാ കോടതിയിലെ മുൻകൂർ ജാമ്യ വ്യവസ്ഥയിൽ 15ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുലിന്‍റെ നിലപാട്. തിരുവനന്തപുരത്ത് പോകാനുള്ള തയ്യാറെടുപ്പിനായി പാലക്കാട് നിന്ന് ഞായറാഴ്ച അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലുള്ള വീട്ടിലെത്തിയിരുന്നു. വീടിന് പ്രത്യേക പൊലീസ് സംഘത്തിന്റെ നിരീക്ഷണമുണ്ട്. അതേസമയം, രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.