ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. രാഹുലിനെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കും. രാജിയിൽ തീരുമാനം ഉടനുണ്ടായില്ലെങ്കിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും നിർദേശിക്കും.
രാജി ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്. എന്നാൽ പാർട്ടിക്ക് ദോഷമാണെങ്കിൽ മാത്രം രാജി മതിയെന്നാണ് വർക്കിംഗ് പ്രസിഡന്റുമാരിൽ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
രാഹുലിനെതിരായ ലൈെംഗികാരോപണ വിവാദത്തിൽ മുസ്ലീം ലീഗും കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം അവസാനിപ്പിച്ചില്ലെങ്കിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കെ.സി. വേണുഗോപാലിനെ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും നേരിട്ട് കണ്ട് ആശങ്കയറിയിച്ചു.
കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിൽ നിന്നും രാഹുൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. കെപിസിസി നിർദേശത്തെ തുടർന്നാണ് രാഹുൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി മറ്റു പരിപാടികൾ ഒഴിവാക്കി വീട്ടിലായിരുന്നു രാഹുൽ ഉണ്ടായിരുന്നത്.