തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മൊഴി നൽകിയ ജീന സജി വി.ഡി. സതീശനെതിരെ വീണ്ടും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വഷളാക്കിയത് സതീശനാണ്. പാർട്ടിക്കുള്ളിൽ തീർക്കാമായിരുന്ന വിഷയം അലങ്കോലമാക്കിയത് വി.ഡി. സതീശനാണെന്നും ജീന ആരോപിക്കുന്നു. രാഹുലിനൊപ്പമാണ് താനെന്നും, പക്ഷെ ഇനി പോരാടാനില്ലെന്നും ജീന ന്യൂസ് മലയാളത്തോട് പറഞ്ഞു.
രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നായിരുന്നു ജീന സജി തോമസിൻ്റെ വാദം. ഇതിൽ വി.ഡി. സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും ജീന സജി നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയായിരുന്നു വനിതാ നേതാവ് മൊഴി നല്‍കിയത്.
അതേസമയം, രാഹുലിന് അനുകൂലമായി മൊഴി നൽകിയ ജീനയ്ക്ക് സംഘടനയുമായി ബന്ധമില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ വാദം. ജീന സജി യൂത്ത് കോൺഗ്രസ് ഭാരവാഹി എന്ന വാർത്ത അടിമുടി വ്യാജമാണെന്നും സംഘടനയുടെ ഭാരവാഹി ചമഞ്ഞ് വ്യാജ പരാതി നൽകിയത് ആൾമാറാട്ട കുറ്റമാണെന്നുമാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. സംഭവത്തിൽ ജീന സജി തോമസിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കിയുട്ടുണ്ട്.
നിലവിൽ കാനഡയിൽ നഴ്സായി ജോലി ചെയ്യുകയാണ് ജീന. ഇവർ യൂത്ത് കോൺഗ്രസ് ഭാരവാഹി അല്ലെന്ന് സംസ്ഥാന നേതൃത്വവും കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കറും വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ജീനാ സജി തോമസിന്റെ പരാതി എന്നാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിലപാട്.
ഇതിനിടെ തിരുവല്ല മുത്തൂർ സ്വദേശിയായ ജീന സജി തോമസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്നുള്ള എഫ്ഐആറും പുറത്തുവന്നിരുന്നു. കാനഡയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശി ബിജോ ജോണിൽ നിന്നും സഹോദരിയിൽ നിന്നും 13 ലക്ഷത്തിൽ അധികം രൂപ തട്ടിച്ചെന്നാണ് കേസ്. 2021ൽ ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജീന സജിയുടെ വസ്തു കണ്ടുകെട്ടിയിരുന്നു.