നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും സജീവമാകാനൊരുങ്ങുന്നുവെന്ന് സൂചന. എല്ലാ ദിവസവും സഭയിലെത്തുന്ന രാഹുൽ ചില വിഷയങ്ങൾ ഉയർത്തി സംസാരിക്കാൻ അവസരം തേടി സ്പീക്കർക്ക് കത്ത് നൽകുമെന്നും വിവരമുണ്ട്. വിവാദത്തിൽപ്പെട്ട ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത രാഹുൽ ശനിയാഴ്ച പാലക്കാടേക്ക് മടങ്ങുമെന്നും സൂചനയുണ്ട്.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിനെ വെല്ലുവിളിച്ചാണ് രാഹുൽ ഇന്ന് നിയമസഭ സമ്മേളനത്തിനെത്തിയത്. യൂത്ത് കോൺഗ്രസിൻ്റെ പിന്തുണ രാഹുലിന് ഉണ്ടെന്നത് വ്യക്തമാണ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷെജീറിനൊപ്പമാണ് രാഹുൽ എത്തിയത്. വ്യാജ ഐഡി കാർഡ് കേസ് പ്രതി ഫെനി നൈനാനും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
സഭയിൽ എത്തരുതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ എതിർപ്പിനെ തള്ളിയാണ് രാഹുൽ സഭയിൽ എത്തിയത്. സഭാ വേളയിൽ കോൺഗ്രസ് എംഎൽഎമാർ രാഹുലിനെ അവഗണിച്ചു, എന്നാൽ ലീഗ് എംഎൽഎമാർ കുശലം പറഞ്ഞു. നജീബ് കാന്തപുരവും, എ.കെ.എം അഷ്റഫും, യു.എ. ലത്തീഫും രാഹുലിനോട് സംസാരിച്ചു.
അതേസമയം, രാഹുൽ സഭയിലെത്തിയതിൽ പ്രതികരിച്ച കെ. മുരളീധരൻ രാഹുൽ സഭയിൽ എത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്, ഇതെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു. വി.ഡി. സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും പറഞ്ഞു.