KERALA

ഇനി വ്രതശുദ്ധിയുടെ നാളുകൾ; സംസ്ഥാനത്ത് ഇന്നുമുതൽ റമദാൻ വ്രതാരംഭം

ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ഖദര്‍ രാവും റമദാനിലാണെന്നാണ് വിശ്വാസം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. അനുഗ്രഹ ലബ്ധിയുടെയും പ്രാര്‍ഥനാ ഫലപ്രാപ്തിയുടെയും മാസമായാണ് വിശ്വാസികൾ റമദാനെ കരുതുന്നത്. ഇനി ഒരു മാസക്കാലം പള്ളികളും വീടുകളും പ്രാര്‍ഥനയാലും ഖുര്‍ആന്‍ പാരായണത്താലും ദീപ്തമാകും. നോമ്പുകാലത്തെ സ്വാഗതം ചെയ്ത് തറാവീഹ് നമസ്കാരമടക്കമുള്ള പ്രാർഥനകൾക്കായി വിശ്വാസികൾ രാത്രിയിൽ പള്ളികളിൽ ഒത്തു ചേർന്നു.

പകല്‍ സമയം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്കാരവും പ്രാര്‍ഥനകളുമായി കഴിഞ്ഞ് കൂടുന്ന ഒരു മാസക്കാലം. ദൈവത്തിന് മുന്നില്‍ പ്രാര്‍ഥനാ നിരതമായ മനസുമായി രാവും പകലും വിശ്വാസി നിലകൊള്ളുന്ന നാളുകള്‍. ക്ഷമയും സഹന ശീലവും വര്‍ധിപ്പിച്ച് വിശ്വാസിയുടെ സമ്പൂര്‍ണ സംസ്കരണമാണ് നോമ്പിലൂടെ ഇസ്ലാം ലക്ഷ്യമിടുന്നത്. ദൈവ വചനങ്ങളുമായി ജിബ്രീല്‍ മാലാഖ പ്രവാചകന് മുന്നിലെത്തിയ, ഖുര്‍ആന്‍ അവതീര്‍ണമായ മാസമായി കണക്കാക്കുന്നതിനാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം റമദാന്‍ അത്രമേല്‍ പ്രാധാന്യമേറിയതാണ്.

ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ഖദര്‍ രാവും റമദാനിലാണെന്നാണ് വിശ്വാസം. നിര്‍ബന്ധദാനമായ സക്കാത്തിനും മറ്റ് ദാനധര്‍മ്മങ്ങള്‍ക്കും വിശ്വാസികള്‍ തിരഞ്ഞെടുക്കുന്നതും റമദാനിനെയാണ്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി കണക്കാക്കുന്ന ബദര്‍ യുദ്ധം നടന്നതും റമദാന്‍ മാസത്തിലാണെന്നാണ് വിശ്വാസം. റമദാനില്‍ മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും പുണ്യകരമായ കാര്യമായി കണക്കാക്കുന്നു. രാത്രികാലങ്ങളിലുള്ള തറാവീഹ് നമസ്കാരമടക്കമുള്ള പ്രാര്‍ഥനകള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് പള്ളികളില്‍ ഒരുക്കിയിരിക്കുന്നത്

SCROLL FOR NEXT