Source: Screengrab
KERALA

"യുവതീപ്രവേശനത്തിൽ തുടങ്ങിയതാണ്"; സർക്കാരിന് ശബരിമലയോട് എന്താണിത്ര വിരോധമെന്ന് രമേശ് ചെന്നിത്തല

മന്ത്രി വി.എൻ. വാസവൻ മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും ചെന്നിത്തല...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉയർന്നുവരുന്ന ഓരോ ആരോപണങ്ങളും തന്നെപ്പോലുള്ള ഭക്തന്മാർക്ക് വേദന ഉണ്ടാക്കുന്നതാണ്. ഈ സര്‍ക്കാരിന് ശബരിമലയോട് എന്താണിത്ര വിരോധമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. യുവതീ പ്രവേശനത്തില്‍ തുടങ്ങിയതാണ്. കോണ്‍ക്ലേവുകള്‍ നടത്തുന്നത് വെട്ടിപ്പ് നടത്താനാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയുമായി ഉയർന്നുവരുന്ന വിഷയങ്ങളിൽ മന്ത്രി വി.എൻ. വാസവൻ മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും ചെന്നിത്തല പറഞ്ഞു. ഏഴു കോടി രൂപ എങ്ങനെയാണ് അയ്യപ്പസംഗമത്തിന് ചെലവ് വന്നത്. അയ്യപ്പ ഭക്തന്മാരോടുള്ള ഏറ്റവും വലിയ ക്രൂരതയാണിത്. പരിപാടി കഴിഞ്ഞിട്ടാണ് സ്പോൺസർമാരെ കണ്ടെത്തുന്നത്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയത്. ശരിയായ അന്വേഷണം നടത്തിയാൽ പലരും അകത്ത് പോകും. ജനങ്ങളുടെ പണം ഉപയോഗിച്ച് ഏകപക്ഷീയമായി കെഎസ്ആർടിസി ബസുകളിൽ പ്രചരണം നടത്തുന്നു. പരസ്യം ചെയ്ത് യാഥാർഥ്യം മൂടി വയ്ക്കാൻ സർക്കാരിനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച ചോദ്യങ്ങളിൽ പ്രതികരിച്ച ചെന്നിത്തല ഒരേ മനസോടെ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുക എന്നതാണ് കോൺഗ്രസ് തീരുമാനമെന്ന് വ്യക്തമാക്കി. തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ സ്വീകരിക്കും. അധികാരത്തിൽ വരിക എന്നത് മാത്രമല്ല, പുതിയ കേരളം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടു പോവുകയാണ് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് വേണ്ട രീതിയിലുള്ള പ്രാതിനിധ്യം ഉണ്ടാകും. എംപിമാരുടെയും സിറ്റിങ് എംഎൽഎമാരുടെയും കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

SCROLL FOR NEXT