തിരുവനന്തപുരം: കോൺഗ്രസിന് മുന്നിൽ ഉപാധികൾ വച്ച് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മന്ത്രിസഭയിൽ വരാം എന്നാണ് ചെന്നിത്തലയുടെ നിലപാട്. ഒപ്പം നിൽക്കുന്ന രണ്ട് എംഎൽഎമാരെ മന്ത്രി ആക്കണമെന്നും ആവശ്യപ്പെടുമെന്ന് സൂചന. യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കാനായി വൈകിട്ട് കേരളത്തിൽ എത്തുന്ന കെ.സി. വേണുഗോപാലിന് മുന്നിൽ ആവശ്യം അവതരിപ്പിച്ചേക്കും.
അതേസമയം, അനുനയ നീക്കത്തിനായി സതീശന്‍ എത്തും മുൻപേ രമേശ് ചെന്നിത്തല വീട്ടില്‍ നിന്നറങ്ങിപ്പോയി. ഗുരുവായൂരില്‍ നിന്നെത്തിയതിന് പിന്നാലെ ചെന്നിത്തലയെ കാണാന്‍ സതീശന്‍ എത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. സതീശൻ വരുന്ന കാര്യത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു. മന്ത്രി സ്ഥാനത്തേക്ക് വരണം എന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഗുരുവായൂർ ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയെ ചെന്നിത്തലയെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. എല്ലാം ഹൈക്കമാൻഡിനോട് പറഞ്ഞെന്നും ഒന്നും പ്രതികരിക്കാൻ ഇല്ലെന്നുമാണ് തിരുവനന്തപുരത്ത് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.