തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല. മെഷീൻ പൊട്ടിക്കുന്നതിന് മുൻപേയുള്ള ഈ തർക്കങ്ങൾ അനാവശ്യമാണ്. താൻ ഈ വിവാദങ്ങളിലൊന്നും ഭാഗമല്ലെന്നും ആർക്കും വേണ്ടി ഒന്നും എഴുതിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
"സമൂഹ മാധ്യമങ്ങളോട് എന്നും ബഹുമാനം മാത്രമാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലൂടെയല്ല കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. കോൺഗ്രസ് ആദ്യമായല്ല ഗവൺമെന്റ് ഉണ്ടാക്കുന്നതും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും. അതിന് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. വോട്ട് എണ്ണിയിട്ടില്ല അതിനു മുൻപുള്ള ഇത്തരം വിവാദങ്ങൾ അനാവശ്യമാണ്", ചെന്നിത്തലയുടെ വാക്കുകൾ.
ഇത്തരം വിവാദങ്ങൾ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണം. കൃത്യമായ സമയത്ത് എഐസിസി കൃത്യമായ തീരുമാനമെടുക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. അത് എല്ലാവരും അംഗീകരിക്കും. അതാണ് കീഴ്വഴക്കമെന്നും സുധാകരൻ തൻ്റെ നല്ല സുഹൃത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.