തിരുവനന്തപുരം: ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആവശ്യമില്ലാതെ പോലീസിനെ ആക്രമിച്ചപ്പോൾ ഉണ്ടായ നടപടി ആണ് ഇതെന്നും ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷവും ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതിൽ ഒരു വ്യത്യാസവുമില്ല. ഈ സർക്കാർ വന്നിട്ട് 100 ദിവസമല്ലേ ആയുള്ളൂ. ഇത്രയും വലിയ അക്രമസംഭവം നടത്തണ്ട എന്ത് സാഹചര്യം ഉള്ളതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിപിഐഎമ്മിൽ ഉണ്ടാകുന്ന അഭിപ്രായം വ്യത്യാസങ്ങൾ മറക്കാൻ നേതൃത്വം വിദ്യാർഥികളെ കരുവാക്കുകയാണ്. പാർട്ടിയുടെ സമ്പൂർണ സമ്മേളനം നടക്കാൻ പോകുന്നതിനു മുൻപായി അധികാരം ഉറപ്പിക്കാനുള്ള ഏർപ്പാടാണ് നടക്കുന്നത്.
ഇത് എല്ലാവർക്കും മനസിലായി. കഴിഞ്ഞ പത്തുവർഷം ഈ സംഘടനയെ ഒന്നും കണ്ടിട്ടില്ല. എന്തിനു വേണ്ടിയാണ് സമരം നടത്തുന്നതെന്ന് മനസിലാകുന്നില്ല. ഡിജിപി ഓഫീസിലേക്കും യൂണിവേഴ്സിറ്റിയിലേക്കും എല്ലാം സമരം ചെയ്യിപ്പിച്ച് വിദ്യാർഥികളെ ഇളക്കി വിടുന്നു. വിദ്യാർഥികളുടെ ഏത് ആവശ്യമാണ് ഹനിക്കപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.