KERALA

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ് രത്തന്‍ യു. ഖേല്‍ക്കര്‍

മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അവധി ദിനമായ ഇന്ന് രത്തൻ ഖേൽക്കർ ചുതലയേറ്റത്. രാവിലെ 11 മണിയോടെയാണ് ചുമതല ഏറ്റത്. സെക്രട്ടറി ചുമതല കൂടാതെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.

അതിനിടെ രത്തൻ ഖേൽക്കറുടെ നിയമനത്തിൽ രാഷ്ട്രീയ വിവാദം കത്തുകയാണ്. നിയമനത്തിൽ ബിജെപി-യുഡിഎഫ് ഡീൽ ഉണ്ടോ എന്ന വിവരം ഉടൻ പുറത്തുവരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നു.

തീരുമാനത്തിനെതിരെ ഐഎൻഎല്ലും രം​ഗത്തെത്തിയിരുന്നു. മുഖ്യതെരഞ്ഞെുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം ഞെട്ടിക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. ബംഗാളിലുണ്ടായ സമാനമായ നീക്കമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പിലെ ബിജെപി-യുഡിഎഫ് ഡീൽ പുറത്തുവന്നിരിക്കുകയാണ്. ഇവിഎമ്മിൽ പോലും അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നു. കോൺഗ്രസും ബിജെപിയും ഇതിന് മറുപടി പറയണമെന്നും കാസിം ഇരിക്കൂർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രത്തൻ യു. കേൽക്കറുടെ നിയമനത്തിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മറുപടി. ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് ഭരണത്തിലുള്ളവരാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

SCROLL FOR NEXT