തൃശൂർ: സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് നഷ്ടത്തിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ഭരണസമിതി പിരിച്ചുവിട്ട് റിസർവ്വ് ബാങ്ക്. കോൺഗ്രസ് നേതാവും മുൻ കെപിസിസി സെക്രട്ടറിയുമായ എം. പി. ജാക്സൺ ചെയർമാനായുള്ള ഭരണസമിതിയാണ് പിരിച്ചു വിട്ടത്. ഫെഡൽ ബാങ്ക് വൈസ് പ്രസിഡൻ്റ് രാജു എസ്. നായരെ അഡ്മിനിസ്‌ട്രേറ്റർ ആയി നിയമിച്ചു.
നടപടിയുടെ ഭാഗമായി ബാങ്കിലെ 32 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. 19 ബ്രാഞ്ചുകൾ 10 ബ്രാഞ്ചാക്കാനും റിസർവ് ബാങ്ക് നിർദേശം നൽകി. പുതിയ അഡ്മിനിസ്ട്രേറ്റീവ് ഭരണ സമതി നാളെ ചുമതലയേൽക്കും. 45 കോടി രൂപയുടെ നഷ്ടത്തിലും 185 കോടി രൂപ തിരിച്ചടവ് ലഭിക്കാനുമുള്ള ബാങ്കിൻ്റെ പ്രവർത്തനം മാസങ്ങൾക്ക് മുൻപ് ആർബിഐ മരവിപ്പിച്ചിരുന്നു. ബാങ്കിൻ്റെ പ്രവർത്തനം മെച്ചപ്പെടാത്ത സാഹചര്യത്തിൽ തുടർ നടപടികളുടെ ഭാഗമായാണ് നിലവിലെ ഭരണസമിതി പിരിച്ചുവിടാൻ ആർബിഐ തീരുമാനിച്ചത്.