തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്.
മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതിനിടെ, പത്തനംതിട്ടയിലെ മലയോര മേഖലയിൽ ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ടയിൽ മിന്നൽപ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു. ഈ ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘനഅടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഈ അണക്കെട്ടുകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇതിനൊപ്പം പ്രധാന അണക്കെട്ടായ പത്തനംതിട്ടയിലെ മൂഴിയാറിലും ഇരട്ടയാറിലും റെഡ് അലർട്ടുണ്ട്. മൂഴിയാർ അണക്കെട്ടിലെ 192.10 മീറ്റർ ആണ് ഇതിലെ പരമാവധി സംഭരണ നിരക്ക്. നിലവിൽ 190 മീറ്റർ ആയി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയർന്നാൽ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ കക്കാട്ടാറിൻ്റെയും പമ്പയാറിൻ്റെയും തീരത്ത് താമസിക്കുന്നവർക്കാണ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയത്.
ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ തൽക്കാലം പമ്പയിലേക്ക് കടത്തി വിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീർത്ഥാടക വാഹനങ്ങൾ പൊലീസ് നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്ഥിതിഗതികൾ നോക്കിയശേഷം വാഹനങ്ങൾ കടത്തി വിടും. നിറപുത്തരിക്കായി ശബരിമല നട തുറന്ന സമയമാണിത്.