തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതോടെ മലയോര മേഖലയിൽ കനത്ത ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ യാത്രകൾ പരമാവധി ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു. മലവെള്ളപാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. അപകട സാധ്യത മുന്നിൽ കണ്ടാൽ അധികൃതരെ അറിയിക്കാനും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തിയും വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖല സ്ഥിതി ചെയ്യുന്നുണ്ട്. ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.
മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 12വരെ കേരളം, മാഹി എന്നിവിടങ്ങളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്.