കൊച്ചി: നടൻ ടിനി ടോമിൻ്റെ മത തീവ്രവാദി പരാമർശത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടിനി ടോം തന്നെ മത തീവ്രവാദിയാക്കാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് അൻസിബ പരാതി നൽകിയത്. പൊലീസ് തിങ്കളാഴ്ച അൻസിബയുടെ മൊഴിയെടുക്കും.
അൻസിബയുടെ മൊഴി പരിശോധിച്ച ശേഷം ടിനിയെ വിളിപ്പിക്കുന്നതിൽ തീരുമാനമെടുത്തേക്കും. ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചിരിക്കുന്നത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് നടൻ അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നു എന്നാണ് അൻസിബയുടെ വെളിപ്പെടുത്തൽ.
തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തി. ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. താൻ മാനസികമായി ആകെ തകർന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നുമാണ് അൻസിബ പറഞ്ഞത്.
അൻസിബയുടെ ആരോപണം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ പരാതി അന്വേഷിക്കാൻ താരസംഘടനയായ അമ്മ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. സമിതിയിൽ പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്ത് നിന്നുള്ളവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടിനി ടോമിനെതിരായ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം.