KERALA

ഇനി മുതല്‍ 'സ്നേഹാലയം' മതി; വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

'വൃദ്ധസദനം' എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൂടാതെ, 'വൃദ്ധസദനം' എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റു രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണപരമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റു രേഖകൾ, മറ്റ് ആശയവിനിമയ സംവിധാനങ്ങൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കണം. അതിനായി ഭരണപരമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ നിർദ്ദേശിച്ചു.  

വൃദ്ധർ എന്ന പേര് മുതിർന്ന പൗരൻമാരിൽ അപകർഷതാ ബോധം ഉണ്ടാക്കുന്ന സാഹചര്യത്തിൽ വർധിക്കുന്ന വയോജന ജനസംഖ്യ പരിഗണിച്ച് വൃദ്ധസദനം എന്ന പേര് മാറ്റി മുതിർന്ന പൗരന്മാരുടെ ഭവനം എന്ന് പുനർനാമകരണം ചെയ്യണമെന്ന പരാതിയിലാണ് ഉത്തരവ്. അടിയന്തര നടപടി സ്വീകരിക്കാൻ കമ്മീഷൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.

247/2024/SJD എന്ന സർക്കാർ ഉത്തരവ് പ്രകാരം 2024 ഡിസംബർ രണ്ടിന് വൃദ്ധസദനത്തിന്റെ പേര് 'സ്നേഹാലയം' എന്ന് മാറ്റിയതായി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇപ്പോഴും വ്യദ്ധ സദനം എന്നാണ് ഉപയോഗിക്കുന്നത്. 

SCROLL FOR NEXT