തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ സങ്കേതങ്ങളുടെ പേരുമാറ്റത്തിൽ വിമർശനവുമായി പട്ടികജാതി പട്ടികവർഗ വികസനവകുപ്പ് മന്ത്രി കെ.എ.തുളസി. പേര് മാറ്റം കൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല. പേര് മാറ്റങ്ങൾക്കെതിരെ അതത് സമൂഹത്തിൽ നിന്ന് തന്നെ നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് കെ.എ. തുളസി പറഞ്ഞു.
ആദിവാസികൾ അടക്കം "ഊര് " എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. തിരക്കിട്ട് പേര് മാറ്റത്തിന് ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുർബല വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാവും സർക്കാർ പ്രാധാന്യം നൽകുക.
പട്ടിക ജാതി വനിത സംരംഭകർക്കായി പുതിയ സാമ്പത്തിക സഹായ പദ്ധതി സാമൂഹ്യ പ്രവർത്തക ഭാക്ഷായണി വേലായുധൻ്റെ പേരിലാണ് വരുകയെന്നും മന്ത്രി പറഞ്ഞു. പട്ടിക വിഭാഗ സ്വയംസഹായ സംഘങ്ങൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം നൽകും.
പാലക്കാട് ജില്ലയിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പട്ടികജാതി വകുപ്പിന് കീഴിൽ പരാതി പരിഹാരത്തിനായി പുതിയ സംവിധാനം കൊണ്ടുവരും. വകുപ്പിന് കീഴിൽ കെട്ടിക്കിടക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുക ലക്ഷ്യമെന്നും കെ.എ. തുളസി പറഞ്ഞു.