തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പാളിയതായി റിപ്പോർട്ട്. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ സംസ്ഥാനത്തെ 73,062 കർഷകർക്ക് നൽകാനുള്ളത് 785.1 കോടി രൂപയാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പണം ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് പി.ആർ.എസ് വായ്പാ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്.
സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റുമായി ബാങ്കുകളിലെത്തുന്ന കര്‍ഷകന് ബാങ്കുകള്‍ വായ്പ അനുവദിക്കും. ഈ സീസണില്‍ എസ്ബിഐ, കാനറ ബാങ്ക് കൺസോർഷ്യമായാണ് സപ്ലൈകോ കരാര്‍ ഒപ്പുവെച്ചത് . പരമാവധി 450 കോടി രൂപ പി.ആർ.എസ് വായ്‌പയായി നൽകാനായിരുന്നു കരാർ.
ഈ പരിധി കഴിഞ്ഞാൽ വായ്‌പ നൽകുന്നത് നിർത്തും. എന്നാല്‍ കരാർ പ്രകാരമുള്ള വായ്പ പരിധി കഴിഞ്ഞിട്ടും സപ്ലൈകോ പണം തിരിച്ചടയ്ക്കാത്തതോടെ മാർച്ച് 18 മുതല്‍ കര്‍ഷകര്‍ക്ക് വായ്‌പ നൽകുന്നത് ബാങ്കുകള്‍ നിർത്തി.
ഇതോടെ ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും പലിശയ്ക്കും മറ്റും ലക്ഷങ്ങള്‍ കടം വാങ്ങി കൃഷി ഇറക്കിയ പതിനായിര കണക്കിന് കര്‍ഷക കുടുംബങ്ങളാണ് ഇതോടെ പെരുവഴിയിലായത്.
പാലക്കാട് ജില്ലയില്‍ മാത്രം 443 കോടി രൂപ വിതരണം ചെയ്യാനുണ്ട്. ആലപ്പുഴ, തൃശൂര്‍, കോട്ടയം, മലപ്പുറം ജില്ലകളിലെ കർഷകരും പ്രതിസന്ധി നേരിടുകയാണ്. ആലപ്പുഴ ജില്ലയിൽ മാത്രം നെല്ലുവില ഇനത്തിൽ 13,731 കർഷകർക്ക് ലഭിക്കാനുള്ളത് 173.36 കോടി രൂപയാണ്.
ഒരു മാസമായി ഈ പണം കാത്തിരിക്കുകയാണു കർഷകര്‍. പാലക്കാട് ജില്ലയിൽ വലിയൊരു വിഭാഗം കർഷകർക്ക് ഇനിയും സംഭരണ സ്ലിപ്പുകൾ പോലും ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സപ്ലൈകോയ്ക്കും കര്‍ഷകര്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയാണ് .
ജീവിത ചെലവിന് പോലും പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന കര്‍ഷകർ ഉള്ളത്. അതേസമയം താൽക്കാലിക ഫണ്ട് ക്ഷാമമാണ് പണം വൈകാൻ കാരണമെന്നും, ഉടന്‍ തന്നെ പ്രതിസന്ധി പരിഹരിക്കുമെന്നും സപ്ലൈകോ അറിയിച്ചു.