കൊച്ചി: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയുണ്ടായ സമൂഹമാധ്യമ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്. അധിക്ഷേപ പ്രചാരണങ്ങൾക്ക് രൂക്ഷമായ ഭാഷയിലാണ് നടി മറുപടി നൽകിയിരിക്കുന്നത്. ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണ് താൻ എന്നാണ് റിനി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ തന്നെ ചിലർ കൂകിവിളിച്ചതായി റിനി ആരോപിക്കുന്നു. "ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ... എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം," എന്നാണ് റിനി കുറിച്ചത്.
റിനി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. എങ്ങനെയാണ് വിഐപി പാസ് നേടി റിനി ആൻ ജോർജിനെപ്പോലെ പാർട്ടിക്കെതിരെ സംസാരിക്കുകയും പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാൾ അകത്ത് കയറിക്കൂടിയതെന്നായിരുന്നു യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹന്റെ ചോദ്യം. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും വിജിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു. ഈ പരാമർശത്തിനുള്ള മറുപടി കൂടിയാണ് റിനിയുടെ പോസ്റ്റ്.
കേരളത്തിലെ ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായിരുന്നു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക അതിക്രമ പരാതികൾ ഉയർന്നുവന്നത്.
നേരത്തെ, പറവൂർ എംഎൽഎ വി.ഡി. സതീശനെ സംസ്ഥാന മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ റിനി ആശംസ പോസ്റ്റ് പങ്കുവച്ചിരുന്നു. "നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ.. നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ... നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ...വനവാസമല്ല ഇനി പട്ടാഭിഷേകം... പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും," എന്നായിരുന്നു റിനിയുടെ കുറിപ്പ്.