KERALA

ക്ഷേത്രത്തിലെ പൂക്കള വിവാദം: ആർഎസ്എസ്, ബിജെപി ഗൂഢാലോചനയെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ്

ഇക്കൂട്ടർ രാഷ്ട്രീയ മുതലെടുപ്പിന് മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തെ ഉപയോഗിച്ചെന്നും പ്രസിഡൻ്റ് ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

മുതുപിലാക്കാട്: കൊല്ലം കൊട്ടാരക്കരയിലെ മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിലെ ഇട്ട ഓണപ്പൂക്കളത്തിൽ കാവിക്കൊടി വരച്ചതിലാണ് അമ്പലം കമ്മിറ്റിക്ക് പരാതിയെന്നും സംഭവത്തിന് പിന്നിൽ ആർഎസ്എസ്, ബിജെപി ഗൂഢാലോചന ഉണ്ടെന്നും ആരോപിച്ച് ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ഗോകുലം സനൽ. ഇക്കൂട്ടർ രാഷ്ട്രീയ മുതലെടുപ്പിനാണ് മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തെ ഉപയോഗിച്ചതെന്നും പ്രസിഡൻ്റ് ആരോപിച്ചു.

"തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിവാദമുണ്ടാക്കുന്നത്. പൂക്കളത്തിൽ കാവിക്കൊടി വരച്ചതിലാണ് അമ്പലം കമ്മിറ്റിക്ക് പരാതിയുള്ളത്. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് ക്ഷേത്രം പരാതി നൽകിയിട്ടില്ല. പ്രദേശത്തെ ക്രമസമാധാനം തകർക്കാനാണ് നീക്കം. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ പേര് ഉപയോഗിച്ചത്. ഇതിനെ നിയമപരമായി നേരിടും," ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ഗോകുലം സനൽ പറഞ്ഞു.

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പൂക്കളമിട്ടതിൽ കേസെടുത്തെന്ന വാർത്ത വ്യാജമാണെന്ന് നേരത്തെ പൊലീസും വ്യക്തമാക്കിയിരുന്നു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അത്തപ്പൂക്കളം ഇട്ടതിന് സൈനികൻ അടക്കം 27 പേർക്ക് എതിരെ പൊലീസ് കേസെടുത്തെന്നായിരുന്നു തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു. എന്നാൽ കോടതി വിധിക്കെതിരായി ക്ഷേത്രപരിസരത്ത് കൊടി തോരണങ്ങളും ഫ്ലക്സും പ്രദർശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്നും പോസ്റ്റിലുണ്ട്.

SCROLL FOR NEXT