തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ സംശയനിഴലിലുള്ള ശബരിമല കൊടിമരക്കൊള്ളയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. വിജിലൻസ് മേധാവി അന്വേഷണ സംഘം രൂപീകരിച്ചു. ഡിവൈഎസ്പി ഹരി സി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. ദക്ഷിണ മേഖലാ എസ്പി മേൽനോട്ടം വഹിക്കും. മൂന്ന് വിജിലൻസ് യൂണിറ്റുകളുടെ ഇൻസ്‌പെക്ടർമാരും സംഘത്തിലുണ്ട്.
ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയുടെ മറവിലും സ്വര്‍ണക്കൊള്ള നടന്നെന്ന സൂചനയാണ് ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന 30 പവനോളം സ്വര്‍ണം എവിടെയെന്നതിലും വിശ്വാസികള്‍ സംഭാവന നല്‍കിയ സ്വര്‍ണത്തിന്‍റെ അളവിലും വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
കൊടിമരത്തില്‍ പൂശാനായി 9 കിലോ 160 ഗ്രാം സ്വര്‍ണം ദേവസ്വം ബോര്‍ഡ് പണം നല്‍കി കസ്റ്റംസില്‍ നിന്ന് വാങ്ങിയിരുന്നു. ഇതുകൂടാതെ 412 ഗ്രാം സ്വര്‍ണം ഭക്തര്‍ സംഭാവനയായി നല്‍കി. സിനിമാതാരം നല്‍കിയ 80 ഗ്രാമും നിര്‍മാതാവ് നല്‍കിയ 247 ഗ്രാമുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അങ്ങനെ ആകെ 9 കിലോ 570 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിൽ 9 കിലോ 340 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്. ബാക്കിവന്ന 233 ഗ്രാം അഥവാ 30 പവന്‍ സ്വര്‍ണം എവിടെയെന്നതിന് രേഖയില്ല. ഇതൂകൂടാതെ 27 ഭക്തര്‍ സ്വര്‍ണം സംഭാവന ചെയ്തെന്ന് പറയുമ്പോളും 12 പേര്‍ നല്‍കിയ സ്വര്‍ണത്തിന്‍റെ അളവ് രേഖപ്പെടുത്തുകയോ രസീത് നല്‍കുകയോ ചെയ്തിട്ടില്ല.