എറണാകുളം: ശബരിമല സ്വർണക്കവർച്ച കേസിൽ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അനുമതി. സന്നിധാനത്തെ പ്രഭാമണ്ഡലത്തിൻ്റെയും വാതിലിൻ്റെയും മുകൾ ഭാഗത്തെ പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാനാണ് അനുമതി. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകിയത്.
ഈ സാമ്പിളുകളുടെ ലാബ് പരിശോധനാ ഫലം കവർച്ചയുടെ പൂർണമായ വിവരം ലഭിക്കാൻ നിർണായകമാകും. 2019ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം "സ്ട്രിപ്പിങ് സാൾട്ട്" ഉപയോഗിച്ച് വേർതിരിച്ചെടുത്തു. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്ഐടി അറിയിച്ചു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്നും എസ്ഐടി കോടതിയെ അറിയിച്ചു.