പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദം ഏറെ ചർച്ചാ വിഷയമായി കൊണ്ടിരിക്കുമ്പോൾ ഇത്തവണ നടത്തിയ ദ്വാരപാലക ശിൽപ്പങ്ങളുടെ അറ്റകുറ്റപ്പണിയും അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ശബരിമലയുമായി ബന്ധപ്പെട്ട് 2025ലെ ഇടപാടും അന്വേഷണപരിധിയിൽ വരുമെന്നാണ് ലഭ്യമാകുന്ന വിവരം.
സെപ്തംബറിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ദ്വാരപാലക ശിൽപ്പ പാളികൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടു പോയത്. 40 വർഷം ഗ്യാരൻ്റി പറഞ്ഞിരുന്ന പാളികളിലാണ് ആറാം വർഷം വീണ്ടും സ്വർണം പൂശിയത്.
ഇത്തവണയും ഉണ്ണിക്കൃഷ്ണൻ പോറ്റി തന്നെയാണ് ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശാൻ മുൻകൈയ്യെടുത്തത്. ഇതിന് പിന്നിലും സ്വർണക്കൊള്ള തന്നെയായിരുന്നോ ലക്ഷ്യമെന്നാണ് എസ്ഐടി അന്വേഷിക്കുന്നത്. ഇന്നലെ തുലാമാസ പൂജകൾക്കായി നട തുറക്കുന്നതിന് മുന്നോടിയായാണ് ശബരിമലയിൽ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളികൾ സ്ഥാപിച്ചത്.
സ്വർണപ്പാളി മോഷണത്തിൽ കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. പിന്നാലെ റാന്നി ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30 വരെയാണ് കസ്റ്റഡി കാലാവധിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്‌ണൻ സ്പോൺസറായി അപേക്ഷ നൽകിയത് മുതൽ വലിയ ഗൂഢാലോചന തുടങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.