Source: Social Media
KERALA

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെയും പി.എസ്. പ്രശാന്തിൻ്റേയും പങ്ക് വ്യക്തമെന്ന് എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ ക്രിമിനൽ ഗൂഡാലോചന നടന്നെന്ന് എസ്ഐടി കണ്ടെത്തി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി ഉത്തരവ് പുറത്ത്. ക്രിമിനൽ ഗൂഡാലോചന നടന്നെന്ന് എസ്ഐടി കണ്ടെത്തി. സന്നിധാനത്ത് നിന്ന് സ്വർണം കൊണ്ടുപോകുന്നതിന് അനുമതി നൽകിയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന പി.എസ്. പ്രശാന്തിൻ്റെയും തന്ത്രിയുടേയും പങ്ക് വ്യക്തമാണ്. പ്രശാന്തിൻ്റെ വിശ്വാസം നേടിയെടുത്ത് പ്രതികൾ തട്ടിപ്പ് നടത്തി. കൊള്ളയെ കുറിച്ച് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ കൂട്ടുനിന്നു. ബോർഡ് അംഗങ്ങൾ പോറ്റിക്ക് ഒത്താശ ചെയ്തു എന്നും എസ്ഐടി പറഞ്ഞു.

ചെന്നൈയിൽ യഥാർഥ സ്വർണം മുഴുവൻ ഉരുക്കി എടുത്തു. നേരിയ അളവിൽ മാത്രം വീണ്ടും പൂശി. ബാക്കി 474.957 ഗ്രാം സ്വർണം പ്രതികൾ തട്ടിയെടുത്തു. 40 വർഷത്തെ വാറൻ്റി എന്ന വ്യാജ സർട്ടിഫിക്കറ്റും നൽകി. തുടർന്ന് മാസങ്ങൾക്കുള്ളിൽ പുതിയ സ്വർണം അടർന്നു പോയി.

2019ലെ തട്ടിപ്പ് പുറത്താകും എന്ന് ഭയന്ന് 2023 നവംബർ 13ന് തട്ടിപ്പ് മറയ്ക്കാൻ വീണ്ടും സ്വർണം പൂശണം എന്ന് തീരുമാനിച്ചു. ഇതേത്തുടർന്ന് രണ്ടാമതും ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തി. പുതിയ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചുമതലയേറ്റ ഉടനെ ഉണ്ണികൃഷ്ണൻ പോറ്റി അദ്ദേഹത്തിൻ്റെ വിശ്വാസം നേടി.

തന്ത്രിയും പി.എസ്. പ്രശാന്തും അടക്കം ഏഴ് പേർക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തി. സ്വർണം പൂശുന്നതിന് കുറഞ്ഞ അളവ് മാത്രം ആവശ്യമുള്ളതിനാൽ, വേർതിരിച്ചെടുത്ത ബാക്കി തുക പ്രതികൾ ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

SCROLL FOR NEXT