കാസർഗോഡ്: സുന്നി ഐക്യത്തിന് സമസ്ത ശതാബ്ദി സമ്മേളനത്തിൽ ആഹ്വാനം ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത വിട്ടുപോയവർ തിരിച്ച് വരണമെന്ന് ജിഫ്രി തങ്ങൾ. സമുദായത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. സമസ്തയിൽ നിന്ന് വിട്ടുപോയ സുന്നി സംഘടനകൾ മാതൃസംഘടനയിലേക്ക് തിരിച്ചു വരണം. സമസ്തയിൽ നിന്ന് വിട്ടുനിൽക്കുന്ന വ്യക്തികളും പ്രശ്നം പരിഹരിച്ച് തിരിച്ച് വരണം. സമസ്തയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നുകിടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, സമസ്തയുടെ പോഷക സംഘടനകളും കീഴ്ഘടകങ്ങളും മാതൃസംഘടനയുടെ നിർദേങ്ങൾ കർശനമായി പാലിക്കണമെന്നും അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.
"സമസ്തയുടെ വലിപ്പം മനസിലാക്കുന്നതാണ് ശതാബ്ദി സമ്മേളനം. പോഷക സംഘടനകൾ സമസ്തയ്ക്ക് കീഴ്‌പ്പെട്ട് പ്രവർത്തിക്കണം. സമസ്തയുടെ പ്രവർത്തനം ഔദ്യോഗികമായി അന്തർദേശീയ തലത്തിലാക്കണം. മുസ്ലിം സമുദായത്തിന്റെ വിശ്വാസപരമായ കാര്യങ്ങൾ സമസ്തയാണ് നിയന്ത്രിക്കുന്നത്. സമസ്ത വിളിച്ചപ്പോൾ സമുദായം കാസർഗോഡ് വന്നു. സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാൽ സമുദായം പോകുകയും ഇല്ല. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഇടപെടലുകൾ സമസ്ത നടത്തും", ജിഫ്രി മുത്തുക്കോയ തങ്ങൾ.
100 വർഷം കൊണ്ട് സമസ്ത അടയാളപ്പെടുത്തിയത് മുസ്ലിം സമുദായത്തിൻ്റെ നവോധാന ചരിത്രത്തിൻ്റെ പ്രധാനഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സമസ്ത ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്തു. വർഗീയതയ്ക്ക് വർഗീയതയല്ല മറുപടി എന്ന സമസ്തയുടെ നിലപാടിന് ആനുകാലിക രാഷ്ട്രീയ സാഹചര്യത്തിൽ വലിയ പ്രാധാന്യമുണ്ട്. രാജ്യത്ത് സാംസ്ക്കാരിക പാരമ്പര്യം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മതനിരപേക്ഷ സംഘടനകൾക്കേ വർഗീയതയെ ചെറുക്കാനാവുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.