KERALA

"കുട്ടിയുടെ ആലോചനാപരമല്ലാത്ത അഭിപ്രായമായി കാണണം"; പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മകളുടെ നിലപാട് തള്ളി മുനവറലി ശിഹാബ് തങ്ങൾ

പാണക്കാട് കുടുംബത്തിൽ ജമാഅത്തെ ഇസ്ലാമി - മുജാഹിദ് സ്വാധീനമെന്ന സമസ്ത വിമർശനത്തിന് പിന്നാലെയാണ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മകളുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. മകളുടെ പ്രതികരണം മുഖ്യധാര മുസ്ലിം വിശ്വാസധാരയ്ക്ക് എതിരെന്ന് മുനവറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പാണക്കാട് കുടുംബത്തിൽ ജമാഅത്തെ ഇസ്ലാമി - മുജാഹിദ് സ്വാധീനമെന്ന സമസ്ത വിമർശനത്തിന് പിന്നാലെയാണ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചിയിൽ നടന്ന ഹോർത്തൂസിലെ ചർച്ചയിലാണ് മുനവറലി തങ്ങളുടെ മകൾ സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപാട് പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസുള്ള വിദ്യാർഥിനിയായ എൻ്റെ മകൾ ഫാത്തിമ നർഗീസ് നൽകിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്. കർമശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തിൽ മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.

ആ മറുപടി, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യർത്ഥന. കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!

SCROLL FOR NEXT