കോഴിക്കോട്: വടകരയിൽ ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ യുവാവിനായി അന്വേഷണം ഊർജിതം. ആയഞ്ചേരി സ്വദേശി വിഷ്ണുവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വടകര ബസ് സ്റ്റാൻഡിൽ കൂട്ടുകാരനോടൊപ്പം നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം തികഞ്ഞു.
25കാരനെ കാണാതായതിന് പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന ആരോപണം അടിവരയിടുന്ന തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോൺ ആപ്പ് ഭീഷണിയെ കുറിച്ച് സഹോദരന് അയച്ച സന്ദേശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും വിഷ്ണു ചാറ്റിൽ വെളിപ്പെടുത്തിയിരുന്നു.
ഈ മാസം 13ാം തീയതി മുതലാണ് വിഷ്ണുവിനെ കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രാത്രിയിൽ താൻ കോഴിക്കോടേക്ക് പോകുകയാണ് വൈകി മാത്രമേ എത്തുകയുള്ളൂവെന്ന് വിഷ്ണു ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് വിഷ്ണുവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പൊലീസിൻ്റെ അന്വേഷണത്തിൽ കാസർഗോഡാണ് അവസാനമായി മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്താനായത്.