കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം നടത്തിയ ഇഡി റെയ്ഡിന് പിന്നാലെ കൊച്ചിയിലെ ഇഡി ഓഫീസിന് കനത്ത സുരക്ഷ ഏര്‍പ്പിച്ചു. 25 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഒരേസമയം സുരക്ഷ ഒരുക്കുന്നത്.
സിഐഎസ്എഫിന്റെ സുരക്ഷയ്ക്ക് പുറമേയാണ് ഇത്. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായിട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ അടക്കം വീടുകളില്‍ ഇഡി റെയ്ഡ് നടന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ പ്രതിഷേധവും ആക്രമണവുമാണ് ഉണ്ടായത്.
പുറത്തേക്കിറങ്ങവെ പുറത്ത് നിന്നിരുന്ന അണികള്‍ രോഷാകുലരാവുകയും കാറിന്റെ ചില്ല് അടക്കം തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര കൂടി പിടികൂടിയിരുന്നു.
അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും അദ്ദേഹത്തോട് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് റെയ്ഡുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചിട്ടും അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതാവിന്റെ വീടുകളിലും റിയാസിന്റെ വീട്ടിലും അടക്കം 12 ഇടങ്ങളിലായി റെയ്ഡ് നടന്നത്. അതേസമയം ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇഡി റെയ്ഡ് രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഐഎം ഒരുങ്ങുന്നത്. വിഷയം ഇടതുമുന്നണി നേതൃത്വം ഏറ്റെടുക്കും. ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ ഇടതുമുന്നണിയുടെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകും. പിണറായിക്കെതിരെയുള്ളത് രാഷ്ട്രീയ പകപോക്കല്‍ ആണെന്നും ബിജെപി വിരുദ്ധ രാഷ്ട്രീയ നേതാക്കളെ കേസുകളില്‍ കുടുക്കാനുള്ള നീക്കം ആണെന്നും ആണ് ഇടതുമുന്നണിയുടെ നിലപാട്.