മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. ഭക്ഷണം പാകം ചെയ്യാനായി സെക്യൂരിറ്റി ക്യാമ്പിലേക്ക് പോയ ഇയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ആഴത്തിലുള്ള മുറിവ് സംഭവിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി രാജപാണ്ടി സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നു. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരൻ എത്തിയതോടെയാണ് ഭക്ഷണം ഉണ്ടാക്കാം എന്നു പറഞ്ഞ് രാജപാണ്ടി ക്യാമ്പിലേക്ക് പോയത്. ഏറെ സമയം കഴിഞ്ഞും തിരികെ എത്താതെ വന്നതോടെ മറ്റു ജീവനക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളില്‍ രാജപാണ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭിത്തിയിൽ ചോരക്കറയുള്ളതായും രാജപാണ്ടിയുടെ തലയില്‍ ആഴത്തില്‍ മുറിവ് ഉള്ളതായും വിവരമുണ്ട്. സംഭവം കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.