KERALA

പ്രസവവേദനയുമായെത്തിയ യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയില്ല, രോഗികളിൽ നിന്നും പണം വാങ്ങി; ഡോക്ടർ ബിന്ദു സുന്ദറിനെതിരെ ഗുരുതര ആരോപണങ്ങൾ

ചികിത്സയ്ക്കായി ഡോക്ടർ പണം ആവശ്യപ്പെട്ടിരുന്നുവെന്ന് മരിച്ച കുട്ടിയുടെ പിതാവ് ബിനിൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ കൂടുതൽ പരാതികൾ. പ്രസവവേദനയുമായി സഹായമഭ്യർഥിച്ച യുവതിയോട് മോശമായി പെരുമാറിയെന്നും, ലേബർ റൂമിലേക്ക് മാറ്റാതെ സ്വന്തം നിലയിൽ വാർഡിൽ തന്നെ പ്രസവിക്കേണ്ടി വന്നു എന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും യുവതിയുടെ ഭർത്താവ് സൽമാൻ പറഞ്ഞു.

ചികിത്സയ്ക്കായി ഡോക്ടർ പണം ആവശ്യപ്പെട്ടിരുന്നുവെന്ന് മരിച്ച കുട്ടിയുടെ പിതാവ് ബിനിൽ പറഞ്ഞു. പ്രസവ ശസ്ത്രക്രിയ്ക്ക് മുൻപ് രണ്ട് തവണ ഡോക്ടർ കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഡോക്ടറുടെ സ്വകാര്യ മുറിയിൽ എത്തി രണ്ട് തവണകളായി 5000രൂപ നൽകിയിട്ടുണ്ടെന്ന് ബിനിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന പ്രസവ ശസ്‌ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചെന്ന് പാലോട് സ്വദേശി നിരഞ്ജനയും ബിനിലും പരാതിപ്പെട്ടിരുന്നു. ഡോക്ടർ ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലാണ് സിസേറിയൻ നടത്തിയത്. എന്നാൽ താൻ അല്ല പ്രസവം നോക്കിയത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒപ്പമുണ്ടായ നഴ്സുമാരോട് ചോദിച്ചപ്പോൾ ഡോക്ടർ തന്നെയാണ് നോക്കിയതെന്ന് പറയുകയും ചെയ്തു എന്നും ബിനിൽ പറഞ്ഞു. ഡോക്ടർക്കെതിരെ കേസ് എടുക്കാതെ കുഞ്ഞിൻ്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു.

SCROLL FOR NEXT