കോഴിക്കോട്: ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിന് തിരിച്ചടി. ചെക്ക് കേസിൽ നൽകിയ അപ്പീൽ കോഴിക്കോട് ജില്ലാ അഡീഷണൽ കോടതി തള്ളി. പരാതിക്കാരന് 2.60 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടു. പണം അടച്ചില്ലെങ്കിൽ ആറ് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. അഭിഭാഷകനായ മുനീർ അഹ്‌മദ് ആണ് പരാതിക്കാരൻ. ഇന്ത്യാവിഷൻ, എം.കെ. മുനീർ, ജമാലുദീൻ ഫാറൂഖ്, മുനീറിന്റെ ഭാര്യ നഫീസ എന്നിവർക്കെതിരെയാണ് കോടതി വിധി.
2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് ഇന്ത്യാവിഷന് വേണ്ടി 1.37 കോടി മുനീർ അഹ്മദിൽ നിന്നും ഇന്ത്യാവിഷൻ കടമായി വാങ്ങിയിരുന്നു. പിന്നീട് ഇത് തിരികെ ചോദിച്ചപ്പോൾ 2013ൽ ഒരു ചെക്ക് നൽകുകയും ഈ ചെക്ക് മടങ്ങുകയും ചെയ്തു. ഇതോടെയാണ് മുനീർ അഹ്മദ് പരാതി നൽകിയത്.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനീറിന്റെ അഭിഭാഷകൻ പറഞ്ഞു.