പ്രശോഭ് സി. വത്സൻ Source: News Malayalam 24x7
KERALA

"ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചു"; പാലക്കാട്ടെ കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം ബലമായി പീഡിപ്പിച്ചെന്നും കാറിൽ വെച്ചും പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് നേതാവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അനുയായിയുമായ കൗൺസിലർക്ക് എതിരെ പീഡന പരാതി. പ്രശോഭ് സി. വത്സനെതിരെ ദളിത് യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം ബലമായി പീഡിപ്പിച്ചെന്നും കാറിൽ വെച്ചും പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്. മൂന്ന് തവണ പ്രശോഭ് ക്രൂരമായി പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തിയാണ് പ്രശോഭ് ആദ്യമായി ബലമായി പീഡിപ്പിച്ചത്. പിന്നീട് ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിച്ചു. മൂന്നാമതായി ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ പീഡന ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രശോഭിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ അടക്കമുള്ളവർക്ക് വലിയ സുഹൃദ്ബന്ധമുള്ള വ്യക്തിയാണ് പ്രശോഭ്. ലൈംഗിക പീഡന പരാതിക്കിടെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിന് വോട്ട് ചെയ്യാനാണ് പാലക്കാട് തിരിച്ചെത്തിയത്. പാലക്കാട് തിരിച്ചെത്തിയ രാഹുലിനെ ആദ്യം ചെന്ന് കണ്ടതും സ്വീകരിച്ചതും പ്രശോഭിന്റെ നേതൃത്വത്തിൽ ആയിരുന്നു.

SCROLL FOR NEXT