കോഴിക്കോട്: ലൈംഗിക പീഡന ആരോപണം വന്നതിന് പിന്നാലെ വടകര ഡിവൈഎസ്പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് അവധിയിൽ പ്രവേശിച്ചത് എന്നാണ് വിശദീകരണം. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് അവധിയെന്നാണ് ഔദ്യോഗിക വിശദീകരണം. നാദാപുരം കൺട്രോൾ റൂം എസ്പിക്കാണ് പകരം ചുമതല. ജീവനൊടുക്കിയ എസ്എച്ച്ഒ ബിജുവിന്റെ കുറിപ്പിലൂടെയാണ് ലൈംഗിക അതിക്രമ വിവരം പുറത്തുവന്നത്.
ചെർപ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസ് ജീവനൊടുക്കും മുമ്പ് എഴുതിയ കുറിപ്പിലെ പരാമർശത്തിൽ യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഡിവൈഎസ്‌പി ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ മൊഴിയിലുള്ളത്. അനാശാസ്യക്കേസിൽ തന്റെ കൂടെ പിടിയിലായവരിൽ നിന്ന് ഉമേഷ് പണം വാങ്ങിയെന്നും പണം നൽകിയില്ലെങ്കിൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി.
2014ൽ അനാശാസ്യത്തിനിടെ പിടിയിലായ യുവതിയെ, അന്ന് സിഐ ആയിരുന്ന ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ബിനു ആത്മഹത്യാക്കുറിപ്പിൽ കുറിച്ചത്. ഡിവൈഎസ്‌പി ഉമേഷ് അന്ന് മറ്റ് പ്രതികളിൽ നിന്ന് പണം വാങ്ങിയിരുന്നെങ്കിലും, തൻ്റെ കയ്യിൽ നിന്നും പണം വാങ്ങിയില്ലെന്ന് യുവതി പറയുന്നു. എന്നാൽ വടക്കഞ്ചേരി സിഐയായിരുന്ന കാലത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ ഉമേഷ് ക്രൂരമായി പെരുമാറിയതായി യുവതി മൊഴി നൽകി.