പ്രശോഭ് വത്സൻ  Source: Files
KERALA

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്ന കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

ഗുരുതര കുറ്റകൃത്യം ചെയ്തയാള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യം നിഷേധിച്ച് കോടതി. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയെന്ന് കോടതി നിരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യം ചെയ്തയാള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി.

കഴിഞ്ഞ ദിവസം പ്രശോഭുമായി പൊലീസ് തെളിവെടുപ്പ് അടക്കം നടത്തിയിരുന്നു. പ്രശോഭിന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടക്കം ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ജാമ്യം റദ്ദാക്കിയത്.

രണ്ടാഴ്ച മുന്നെയാണ് പ്രശോഭ് സി. വത്സന്‍ പൊലീസില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പാലക്കാട് പൊലീസില്‍ എത്തി കീഴടങ്ങിയത്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം ബലമായി പീഡിപ്പിച്ചെന്നും കാറില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പ്രശോഭിനെതിരെ യുവതിയുടെ പരാതിയില്‍ പറയുന്നത്. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

പാലക്കാട് നഗരസഭയിലെ 24ാം വാര്‍ഡിലെ കൗണ്‍സിലറാണ് പ്രശോഭ്. മൂന്ന് തവണ പ്രശോഭ് ക്രൂരമായി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തിയാണ് പ്രശോഭ് ആദ്യമായി ബലമായി പീഡിപ്പിച്ചത്. പിന്നീട് ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പീഡിപ്പിച്ചു. മൂന്നാമതായി ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലില്‍ പീഡന ദൃശ്യങ്ങള്‍ ശേഖരിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

SCROLL FOR NEXT