തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിൽ വിദ്യാർഥി സംഘർഷം. എബിവിപി-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കും, മൂന്ന് എബിവിപി പ്രവർത്തകർക്കുമാണ് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പേരൂർക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ടോടെയാണ് സംഘർഷമുണ്ടായത്. എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് അടുത്തിടെ മർദനമേറ്റിരുന്നു. ഇതിനെചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരു എസ്എഫ്ഐ പ്രവർത്തകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റി ഭാരവാഹിയും ലോ കോളേജ് അഞ്ചാം വർഷ വിദ്യാർഥിയുമായ കൈലാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. എബിവിപി യൂണിറ്റ് സെക്രട്ടറിയുടെ നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.