തിരുവനന്തപുരം: നന്ദാവനം എആർ ക്യാംപിലെ സിപിഒ മിഥുൻ റോയിക്കെതിരെ ഗുരുതര ആരോപണങ്ങളമായി എസ്എഫ്ഐ. എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ റോയി ആവശ്യപ്പെട്ടു. പരാതി പിൻവലിച്ചാൽ രണ്ട് ലക്ഷം രൂപ നൽകാമെന്ന് വാഗ്‌ദാനം ചെയ്തു. തകർത്ത ഫോൺ ശരിയാക്കി തരാമെന്നും പറഞ്ഞു. കനകക്കുന്നിലെ പരിപാടിയിൽ വച്ച് ഇതിനെ പറ്റി നേരിട്ട് സംസാരിച്ചുവെന്നും എസ്എഫ്ഐ മണക്കാട് ലോക്കൽ പ്രസിഡൻ്റ് ആദർശ് ബി.എസ്. പറഞ്ഞു.
പുതുവത്സര പരിപാടിക്കിടെയാണ് ശംഖുമുഖത്ത് വച്ച് എസ്എഫ്ഐ പ്രവർത്തകരായ ആദർശ്, സുർജിത്, വിനയ് പ്രകാശ് എന്നിവരെ പൊലീസ് കൂട്ടം ചേർന്ന് മർദിച്ചത്. തുടർന്ന് സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശംഖുമുഖം എസിപിക്ക് എസ്എഫ്ഐ പ്രവർത്തകർ പരാതി നൽകി. ഇതിനുപിന്നാലെ മിഥുൻ നിരന്തരമായി ഭീഷണിപ്പെടുത്താൻ തുടങ്ങി. കേസ് പിൻവലിക്കാൻ താൽപ്പര്യമില്ലെന്ന് മിഥുനെ അറിയിക്കുകയും ചെയ്തു.
പരാതി പിൻവലിക്കാത്തതിനാൽ നേരിട്ട് കണ്ടപ്പോൾ കോളറിൽ കുത്തി പിടിക്കുകയും, ലഹരിക്കേസിൽ പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതി നൽകിയട്ടും മിഥുനെതിരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു. അതേസമയം, 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചു എന്നാണ് മിഥുൻ്റെ വാദം.
പുതുവത്സര ആഘോഷത്തിനിടയിൽ ശംഖുമുഖത്തെ മർദനത്തിൻ്റെ പ്രതികാരമായാണ് സിപിഒ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്നെത്തി ആക്രമിച്ചത്. മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവം. മാളിലെത്തിയ പ്രവർത്തകർ മിഥുനെ ആക്രമിക്കുന്ന ദൃശ്യങ്ങളും, പുതുവത്സര ആഘോഷത്തിനിടെ ഉണ്ടായ അക്രമത്തിൻ്റെ ദൃശങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് മിഥുൻ റോയിക്കെതിരെ കേസെടുത്തിരുന്നു. ഇടിവള ഇപയോഗിച്ച് മർദിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും, മിഥുനെതിരെ കേസ് എടുത്തതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും എസിപി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.