സൂംബാ ഡാൻസ് വിവാദത്തിൽ മുസ്ലീം സംഘടനകൾക്കെതിരെ എസ്എഫ്ഐ. വിവാദമുണ്ടാക്കുന്നവർക്ക് മാനസിക അൽപ്പത്തരമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് പ്രതികരിച്ചു. കേരളീയ പൊതു സമൂഹം ഇത് തള്ളികളയും. എല്ലാ നൂറ്റാണ്ടിലും പിന്തിരിപ്പന്മാർ ഉണ്ടായിട്ടുണ്ടെന്നും അതിനെയെല്ലാം പുരോഗമന സമൂഹം തള്ളി കളഞ്ഞിട്ടുണ്ടെന്നും എം. ശിവപ്രസാദ് വ്യക്തമാക്കി. മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തെ തള്ളിക്കളയുന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബാ ഡാൻസ് നടപ്പിലാക്കിയതിന് എതിരെ സമസ്ത രംഗത്തെത്തിയത്. അൽപ്പ വസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബാ ഡാൻസ് എന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പ്രതികരിച്ചിരുന്നു. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലർന്ന് ആടിപ്പാടാനുമാണ് ഇതെന്നും നാസർ ഫൈസി ആരോപിച്ചു. സർക്കാർ ജെൻട്രൽ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നതായി സംശയമുണ്ടെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. സൂംബാ ഡാൻസ് പരിശീലനം അതിന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഇടകലർന്നുള്ള ഈ പരിശീലന രീതിക്ക് തങ്ങളെതിരാണെന്നും സമസ്ത നേതാവ് കൂട്ടിച്ചേർത്തു.
സൂംബാ ഡാന്‍സ് ധാർമികതയ്ക്ക് ക്ഷതം ഏല്‍പ്പിക്കുന്നുവെന്നായിരുന്നു എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന്റെ വിമർശനം. സ്‌കൂളുകളിൽ ഒട്ടേറെ കായികാധ്യാപിക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായും എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി വിമർശിച്ചു. രക്ഷിതാക്കൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. സൂംബാ നൃത്തം തുഗ്ലക്കിയൻ പരിഷ്ക്കാരമെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരവും പ്രതികരിച്ചു. സൂംബാ നൃത്തം ലഹരിയിൽ നിന്നും കുട്ടികളുടെ ശ്രദ്ധമാറ്റുമെന്ന് പഠനമില്ലെന്നാണ് എസ്‌വൈഎസ് നേതാവിൻ്റെ വിമർശനം. ഇത്തരം കളികൾ പഠനത്തിന്റെ ഗൗരവം കളയുമെന്നും തലതിരിഞ്ഞ പരിഷ്ക്കാരത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും റഹ്മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കിൽ കുറിച്ചു.
സൂംബാ ഡാന്‍സില്‍ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും കടുത്ത വിമർശനം ഉന്നയിച്ചു. നേരത്തെ, സൂംബാ നൃത്തം പരിശീലിപ്പിക്കാനുള്ള നിർദേശം അപക്വമാണെന്ന് ഐഎസ്എമ്മും വിമർശിച്ചിരുന്നു. മാനസിക, കായിക ക്ഷമതകൾ വർധിപ്പിക്കാൻ കൂടുതൽ കാര്യക്ഷമമായ വ്യത്യസ്ത മാർഗങ്ങൾ ഉണ്ടായിരിക്കേ ഒരു നൃത്തം തിരഞ്ഞെടുത്തതിൽ ജെൻഡർ പൊളിറ്റിക്സിൻ്റെ രഹസ്യ അജണ്ടകൾ ഉണ്ടോയെന്ന് സംശയിക്കണമെന്നായിരുന്നു ഐഎസ്എമ്മിന്റെ ആരോപണം.
അതേസമയം, സൂംബയിൽ എന്താണ് തെറ്റെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ചോദിച്ചു. ആരോഗ്യത്തിന് നല്ലത്താണ് സൂംബ. ഇത് നടപ്പാക്കാൻ ആരോടാണ് ആലോചിക്കേണ്ടതെന്നും ഇതിൽ എന്താണ് കൂടി ആലോചനയുടെ ആവശ്യമെന്നും മന്ത്രി ചോദിച്ചു.