കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനനൻ കുന്നുമ്മലിനെതിരെ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വിദ്യാർഥി വിരുദ്ധത വിസി മോഹനൻ കുന്നുമ്മലിൻ്റെ അലങ്കാരമാണ്. സർവകലാശാല വിസിയായി ഇരിക്കാൻ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
"ജനാധിപത്യ വിരുദ്ധ സമീപനവും സംഘപരിവാറിൻ്റെ നയങ്ങളും നടപ്പിലാക്കുകയാണ് മോഹനനൻ കുന്നുമ്മൽ ചെയ്യുന്നത്. ക്യാംപസുകളിലെ സഹവർത്തിത്വം തകർക്കാനാണ് ലക്ഷ്യം. ഇത് ആർഎസ്എസ് പ്രൊജക്ടാണ്. അതിന് വേണ്ടിയുള്ള പ്രവർത്തിയാണ് നടത്തുന്നത്. അതാണ് മോഹനൻ കുന്നുമ്മൽ അടക്കമുള്ള സംഘപരിവാർ ഏജൻ്റുമാർ നടത്തുന്നത്. ക്യാംപസുകളിലെ സഹവർത്തിത്വം തകർക്കണമെങ്കിൽ കേരളത്തിലെ സർവകലാശാല യൂണിയനുകളും അതിന് നേതൃത്വം നൽകുന്ന എസ്എഫ്ഐ പോലുള്ള സംഘടനകളുടെ വേര് അറുക്കണം", പി.എസ്. സഞ്ജീവ്.
കടുത്ത പ്രതിഷേധമുയർത്താനാണ് എസ്എഫ്ഐയുടെ തീരുമാനം. ജനാധിപത്യ വിരുദ്ധമായ നയസമീപനങ്ങൾക്കെതിരെ സമര പരിപാടിയിലൂടെയും നിയമ പോരാട്ടത്തിലൂടെയും ഇനിയും മുന്നോട്ട് പോകുമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു. ഇടതുപക്ഷം തുടരണമെന്നത് സാധാരണക്കാരുടെ അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണ്. ഇടത് സർക്കാർ വന്നത് കൊണ്ട് സംഘടനാപരമായി എസ്എഫ്ഐക്ക് ബുദ്ധിമുട്ടുണ്ടായതായി തോന്നിയിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് വിദ്യാർഥികളിലേക്ക് ഇടപെടാൻ കഴിഞ്ഞെന്നും പി.എസ്. സഞ്ജീവ് കൂട്ടിച്ചേർത്തു.