പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് അറസ്‌റ്റ് വാറൻ്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് നടപടി. ഷാഫി പറമ്പിലാണ് കേസിലെ ഒന്നാം പ്രതി.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം സംഘടിപ്പിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപത്ത് ദേശീയപാത ഉപരോധിക്കുകയായിരുന്നു.
അന്ന് യൂത്ത് കോൺഗ്രസിൻ്റെ ഭാഗമായിരുന്ന നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസിൽ ഒമ്പതാം പ്രതിയാണ്. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്‌റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.