KERALA

ആക്രമണത്തിന് ​ഗൂഢാലോചന നടത്തിയത് സിപിഐഎം, ബിതുലിൻ്റെ അമ്മയുടെ മുറിയിൽ വീണ ബോംബിന് ആരോഗ്യമന്ത്രി മറുപടി പറയണം: ഷാഫി പറമ്പിൽ

കലാപാഹ്വാനത്തിന് എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‍യു നേതാവിൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ആക്രമണത്തിന് കാരണം മന്ത്രി നടത്തിയ കള്ള പ്രചരണമാണ്. വീട്ടിൽ കിടന്നുറങ്ങിയ ബിതുലിൻ്റെ അമ്മ തങ്കത്തിൻ്റെ മുറിയിൽ വന്നു വീണ ബോംബിന് മന്ത്രി വീണാ ജോർജ് മറുപടി പറയണം. ഇതും രക്ഷാപ്രവർത്തനത്തിൻ്റെ പട്ടികയിൽ വരുമോയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. മന്ത്രിയെ ആരെങ്കിലും ആക്രമിക്കുന്നത് കാഴ്ചയുള്ള ആരെങ്കിലും കണ്ടോയെന്ന് പാർട്ടി സെക്രട്ടറി ചോദിച്ചറിയണം. കലാപാഹ്വാനത്തിന് എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"സിപിഐഎം ലോക്കൽ സെക്രട്ടറിയാണ് ബിതുലിൻ്റെ വീട് അന്വേഷിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടത്. സിപിഐഎം നേതാക്കൾ ഗൂഢാലോചന നടത്തിയാണ് ആക്രമണം നടത്തിയത്. സൈബർ ഇടങ്ങളിൽ ബിതുലിന് അഡ്വാൻസ് ആദരാഞ്ജലി നേർന്നവരാണ് സഖാക്കൾ. യുഡിഎഫ് പ്രവർത്തകരുടെ വീടുകൾ അക്രമിച്ചതിൽ പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരാളെപ്പോലും അറസ്റ്റ് ചെയ്യുന്നില്ല. ബിതുലിനെ നേരത്തെ ആക്രമിച്ച സംഭവത്തിലും നടപടി ഉണ്ടായിട്ടില്ല. ഇതിലെല്ലാം നടപടി ഉണ്ടായില്ലെങ്കിൽ സമരങ്ങളുടെ വേലിയേറ്റമുണ്ടാകും", ഷാഫി പറമ്പിൽ പറഞ്ഞു.

മന്ത്രിയുടെ കഴുത്ത് ഉളുക്കിയത് മുദ്രാവാക്യം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ്. ചോറുണ്ണുന്നവർക്കറിയാം ഇതിനെല്ലാം പിന്നിൽ സിപിഐഎം ആണെന്ന്. കള്ളം പറയുന്ന സിപിഐഎം നേതാക്കളുടെ ഗുണ്ടകളാകാനില്ലെന്ന് പ്രവർത്തകർ പറയണം. ബോംബ് പൊട്ടിത്തെറിച്ച് മരിച്ച ഷെറിൻ്റെ വാർഷികം നടത്തിയത് സിപിഐഎം നേതൃത്വമാണ്. കാഫിർ പോസ്റ്റിൽ എന്തേ അറസ്റ്റുണ്ടായില്ല? ഈ കെടുതി തുടരാൻ അനുവദിക്കില്ലെന്ന് ജനം പറയണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.

SCROLL FOR NEXT