ശശി തരൂര്‍ 
KERALA

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് ദയനീയം; നെഹ്‌റുവിന്റെ ജനാധിപത്യ ചരിത്രത്തിലെ ദുഃഖകരവും അപൂര്‍വവുമായ വീഴ്ചയെന്ന് ശശി തരൂര്‍

"ജനാധിപത്യ തത്വങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ കണക്കു കൂട്ടലുകള്‍ അധീശത്വം നേടിയ നിമിഷമായിരുന്നു അത്"

Author : ന്യൂസ് ഡെസ്ക്

1959ല്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നെഹ്‌റു സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശശി തരൂര്‍. കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് ദയനീയമായിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. നടപടി നെഹ്‌റുവിന്റെ ജനാധിപത്യ ചരിത്രത്തിലെ ദുഃഖകരവും അപൂര്‍വവുമായ വീഴ്ചയാണെന്നും മാതൃഭൂമി വാരാന്ത പതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു.

1959ലെ നെഹ്‌റു സര്‍ക്കാര്‍ കേരളത്തിലെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഏറ്റവും വലിയ ജനാധിപത്യവാദികളിലൊരാളായി കൊണ്ടാടുന്ന ഒരു മനുഷ്യന്‍ എന്തുകൊണ്ടാണ് ഇത്തരം ഒരു ജനാധിപത്യ വിരുദ്ധ നടപടി എടുത്തത് എന്ന ചോദ്യത്തോടായിരുന്നു ശശി തരൂരിന്റെ മറുപടി.

'നെഹ്‌റുവിന്റെ ജനാധിപത്യ ചരിത്രത്തിലെ ദുഃഖകരവും അപൂര്‍വവുമായ വീഴ്ച എന്നാണ് ഞാന്‍ ഇതിനെ വിശേഷിപ്പിക്കുക. കേരളത്തില്‍ ഇഎംഎസ് സര്‍ക്കാരിനെതിരെ വലിയ ജനകീയ പ്രക്ഷോഭമുണ്ടായിരുന്നു എന്നത് ശരിയാണ്. സംസ്ഥാന ഭരണം വഷളായി എന്നും ആരോപണമുണ്ടായിരുന്നു. എന്നാലും ജനങ്ങള്‍ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് ദയനീയമായിരുന്നു,' ശശി തരൂര്‍ പറഞ്ഞു.

ജനാധിപത്യ തത്വങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ കണക്കു കൂട്ടലുകള്‍ അധീശത്വം നേടിയ നിമിഷമായിരുന്നു അത്. നമ്മുടെ ഇടയിലെ ഏറ്റവും മഹദ് വ്യക്തകള്‍ പോലും അവരുടെ കാലത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ടേക്കാം എന്നാണ് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

SCROLL FOR NEXT